ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ തുടരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംഎം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നീ എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്. പോസ്‌റ്റർ ഉയർത്തി സഭയിൽ പ്രതിഷേധിച്ചതിനാണ് നടപടി. സ്‌പീക്കറുടെ ചേംബറിൽ കയറിയും ഡെസ്‌ക്കിൽ കയറിയിരുന്നും പ്രതിഷേധം നടത്തിയ ഇരുവരും പേപ്പറുകൾ വലിച്ചുകീറി എറിഞ്ഞു.
മൂന്ന് മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്ക് ശേഷമാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. ഇതോടെ കേരളത്തിൽ നിന്നുള്ള 20ൽ 18 എംപിമാരും നിലവിൽ സസ്‌പെൻഷനിലായി. ആകെ 143 എംപിമാരാണ് ഇരുസഭകളിലുമായി സസ്‌പെൻഷനിലായത്. ഇനി കേരളത്തിൽ നിന്ന് ലോക്‌സഭയിൽ രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭയിൽ നിന്ന് മാത്രം ഇതുവരെ 97 എംപിമാർ സസ്‌പെൻഷനിലായി.
അതേസമയം, എംപിമാരുടെ കൂട്ട സസ്‌പെൻഷനെ വിമർശിച്ചു ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് രംഗത്തുവന്നു. സുരക്ഷാ വീഴ്‌ച പോലെ തന്നെ ഗൗരവതരമാണ് കൂട്ട സസ്‌പെൻഷനുമെന്ന് പറഞ്ഞ അദ്ദേഹം മോദിക്ക് ഇതും ചരിത്രപരമെന്ന് അവകാശപ്പെടാമെന്നും പരിഹസിച്ചു. ജനാധിപത്യം ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി.
ഇന്നലെ 49 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശശി തരൂർ, കെ സുധാകരൻ, മനീഷ് തിവാരി, സുപ്രിയ സുളെ, അടൂർ പ്രകാശ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതോടെ ആകെ സസ്‌പെൻഷനിലായ എംപിമാരുടെ എണ്ണം 141 ആയി ഉയർന്നിരുന്നു. ഇതിൽ 95 പേർ ലോക്‌സഭയിൽ നിന്നും 46 പേർ രാജ്യസഭയിൽ നിന്നുമാണ്.
അതേസമയം, പുറത്താക്കപ്പെട്ട എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് ഗാന്ധിപ്രതിമക്ക് സമീപം പ്രതിഷേധം തുടരുകയാണ്. ഇവർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ, ക്രിമിനൽ ബിൽ, ടെലികോം ബിൽ തുടങ്ങിയ സുപ്രധാന ബില്ലുകൾ പാസാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മൂന്ന് ബില്ലുകളിൽ അമിത് ഷാ ലോക്‌സഭയിൽ മറുപടി നൽകും. സുരക്ഷാ വീഴ്‌ചയിലും മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ