ന്യൂഡെൽഹി: ലോക്‌സഭയുടെ നടുത്തളത്തിൽ യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ ബിജെപി മൈസുരു എംപി പ്രതാപ് സിംഹയുടെ നേരിട്ടുള്ള സഹായം പ്രതികൾക്ക് ലഭിച്ചതായി റിപ്പോർട്. സാഗർ ശർമ, ഡി മനോരഞ്ചൻ എന്നിവരാണ് ലോക്‌സഭയ്‌ക്കുള്ളിൽ മഞ്ഞ പുക വിന്യസിച്ചത്. നീലം ദേവി, അമോൽ ഷിൻഡെ എന്നിവർ പാർലമെന്റിന് പുറത്തും ചുവപ്പും മഞ്ഞയും നിറമുള്ള കാനിസ്‌റ്ററുകൾ പൊട്ടിച്ചു പുക പടർത്തി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു.
കേസിലെ പ്രതികളിൽ രണ്ടുപേർ കഴിഞ്ഞ മൂന്നുമാസമായി പാർലമെന്റ് സന്ദർശിക്കുന്നതിനുള്ള പാസിനായി തന്നെ സമീപിക്കുന്നുണ്ടായിരുന്നുവെന്ന് ബിജെപി മൈസുരു എംപി പ്രതാപ് സിംഹ പറഞ്ഞു. ഇതിലൊരാളായ ഡി മനോരഞ്ചൻ തന്റെ മണ്ഡലത്തിൽ നിന്നുള്ളയാളെന്ന തരത്തിൽ എംപിക്ക് അറിയമായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാസ് സംഘടിപ്പിക്കുന്നതിനായി ഇയാൾ മിക്കപ്പോഴും എംപിയുടെ ഓഫിസിൽ എത്തിയിരുന്നുവെന്നും ഇവരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.
അതേസമയം, പാർലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷിയെയും ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയെയും കണ്ട് എംപി സിംഹ കാര്യങ്ങൾ ധരിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലോക്‌സഭയിലെ സന്ദർശക ഗാലറിയിൽനിന്ന് ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് രണ്ടുപേർ ചാടി കൈവശമിരുന്ന സ്‌പ്രേ വീശി സഭയിൽ പരിഭ്രാന്തി പരത്തിയത്. ഇവർക്ക് പാർലമെന്റിൽ എത്തുന്നതിനുള്ള പ്രവേശന പാസ് നൽകിയത് സിംഹയാണെന്ന വാർത്തയും ഇന്നലെ തന്നെ വന്നിരുന്നു.
സിംഹ മൈസുരുവിനെ രണ്ടാംവട്ടം പ്രതിനിധീകരിക്കുന്ന എംപിയാണ്. 2014ലെ തിരഞ്ഞെടുപ്പിൽ 43.46% വോട്ടുകൾക്കും 2019ൽ 52.27% വോട്ടുകൾക്കുമാണ് ഇദ്ദേഹം വിജയിച്ചത്. മുൻ മാദ്ധ്യമ പ്രവർത്തകൻ കൂടിയാണ് 42കാരനായ സിംഹ. 2007ൽ നരേന്ദ്ര മോദിയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. കന്നഡ ഭാഷയിലെ പ്രസിദ്ധീകരണങ്ങളിലാണ് സിംഹ പ്രവർത്തിച്ചിരുന്നത്. യുവമോർച്ചയുടെ മുൻ അധ്യക്ഷൻ കൂടിയായിരുന്ന ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്‌ഥർ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.
കേസിൽ ഒരു യുവതി ഉൾപ്പെടെ ആറു പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ അഞ്ചുപേരെയാണ് ഇതുവരെ അറസ്‌റ്റു ചെയ്‌തത്. നാലു പേർ അതിക്രമം നടന്ന സമയത്തുതന്നെ പിടിയിലായിരുന്നു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. അതേസമയം, സംഭവത്തിൽ ഇന്നലെതന്നെ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിആർപിഎഫ് മേധാവിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
സാഗർ ശർമ, ഡി മനോരഞ്ചൻ, നീലം ദേവി, അമോൽ ഷിൻഡെ, ലളിത് ഝാ, വിക്കി ശർമ എന്നിവരാണ് കേസിൽ നിലവിലെ പ്രതികൾ. ലോക്‌സഭക്കുള്ളിൽ പ്രവേശിച്ച സാഗർ ശർമ ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയും ഡി മനോരഞ്ചൻ കർണാടക മൈസൂര്‍ സ്വദേശിയുമാണ്. പാർലമെന്റിനു പുറത്ത് പുക വിന്യസിച്ച അമോൽ ഷിൻഡെ മഹാരാഷ്‌ട്രയിലെ ലാത്തൂർ സ്വദേശിയും നീലം ദേവി ഹരിയാനയിലെ ഹിസാർ സ്വദേശിയുമാണ്. ലോക്‌സഭയുടെ സന്ദർശക ഗ്യാലറിയിൽ ഇരുന്ന സാഗർ ശർമക്കും മനോരഞ്ചനുമാണ് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസ് പ്രവേശന പാസ് നൽകിയത്.
പ്രതികളായ ആറുപേരും നാലു വർഷമായി പരസ്‌പരം അറിയാവുന്നവരാണ്. ഇവർ ഒരുമിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആറു പേരും പാർലമെന്റിനകത്തേക്കു കടക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും രണ്ടു പേർക്കാണു പാസ് ലഭിച്ചത്. സാഗർ ശർമയുടെയും മനോരഞ്ചന്റെയും ആധാർ കാർഡുകൾ ഉൾപ്പെടെ കുറച്ച് വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നീലം ദേവി (42) അധ്യാപികയാണെന്നാണു റിപ്പോർട്ട്.
ഇന്നലെ, പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ്, ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ ഗുരുതരമായ സുരക്ഷാവീഴ്‌ച സംഭവിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദർശക ഗാലറിയിൽനിന്നും രണ്ടുപേർ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി മഞ്ഞ നിറമുള്ള പുക വിന്യസിക്കുകയായിരുന്നു. രണ്ടുപേർ പാർലമെന്റിനു പുറത്തും പുക വിന്യസിച്ചു.
MOST READ | നിക്ഷേപ, വായ്‌പാ തട്ടിപ്പ്; വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രം