തൃശൂർ: പോലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിയെ കണ്ടെത്താൻ വ്യാപക തിരച്ചിലുമായി പോലീസ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ളാസ കടക്കുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, അർജുന്റെ സഹോദരനെയും ഒളിവിൽ പോകാൻ സഹായിച്ച രണ്ടുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അർജുന്റെ സഹോദരൻ അഖിലിനെ വടക്കുംനാഥ ക്ഷേത്ര പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ തൃശൂർ പോലീസ് ചോദ്യം ചെയ്യുകയാണ്. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പോലീസ് വ്യാപക പരിശോധന തുടങ്ങി.
ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബിഎസ്. ആദർശിന് ഇൻസ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ചതിന് അർജുൻ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ, കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാറിനെ അർജുൻ ആയങ്കി സാമൂഹിക മാദ്ധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്റെ അന്വേഷണ ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്ക് ആയിരുന്നു.
കഴിഞ്ഞ മെയിൽ പുന്നേക്കാട് റിസോർട്ടിൽ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനൽ ഗൂഡാലോചനയ്ക്കുള്ള ശ്രമമെന്ന പേരിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്.
ഗൂഢാലോചനക്കേസിൽ ഒരു മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് കോതമംഗലം ഇൻസ്പെക്ടർക്കെതിരെ, തന്നെ കള്ളക്കേസിൽ കുടുക്കിയതിനാൽ പെൻഷൻ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയത്.
ഇതിന്റെ പേരിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണത്തിന് ഊന്നുകൽ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്. സ്റ്റേഷനിൽ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും കഴിയുമെങ്കിൽ തന്നെ പിടിക്കൂ എന്നുമാണ് വെല്ലുവിളി.
Most Read| പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം






































