തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതിതീവ്ര മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പശ്‌ചിമബംഗാളിനും ബംഗ്ളാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
കേരള തീരത്ത് ശക്‌തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കുതിരാൻ തുരങ്കത്തിൽ ചെറിയതോതിൽ മണ്ണിടിഞ്ഞിരുന്നു. ഇടുക്കിയിൽ ഇന്നലെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ചെറിയതോതിൽ മണ്ണിടിഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും കുമരകം മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വൈക്കം താലൂക്കിന്റെ താഴ്‌ന്ന പ്രദേശങ്ങളിലും ദുരിതം തുടരുന്നു. ചങ്ങനാശ്ശേരിയിൽ എംസി റോഡും പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
Most Read| ഫ്രഷ് കട്ട്; പ്ളാന്റിന് മുന്നിൽ പ്രതിഷേധം, വാഹനങ്ങൾ തടയുമെന്ന് സമരസമിതി





































