കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്.
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്‌കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. പുലർച്ചെ ഒരുമണിമുതൽ പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും പുലർച്ചെ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്.
ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. അലവൻസ് കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് 250ഓളം ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്.
കൊച്ചി വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ എത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർഇന്ത്യ എക്‌സ്‌പ്രസിന്റെ എക്‌സ് പേജിൽ യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തി.
Most Read| കേന്ദ്ര ഇടപെടൽ ആവശ്യം; ഖത്തർ ജയിലിൽ മോചനം കാത്ത് 500ഓളം മലയാളി യുവാക്കൾ