തിരുവനന്തപുരം: സംസ്‌ഥാനത്ത് കള്ളക്കടൽ പ്രതിഭാസം തുടരുന്നു. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്‌നാട് തീരത്തും പകൽ 2.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 15 സെന്റീമീറ്ററിനും 45 നുമിടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
താഴ്‌ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, കൊടുംചൂടിന് ആശ്വാസമായി സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസങ്ങളിൽ ഇന്ന് വൈകിട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കും. മധ്യ- തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. എന്നാൽ, അടുത്ത ആഴ്‌ചയോടെ മധ്യ-തെക്കൻ ജില്ലകളിലും ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
അതിനിടെ, ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്. സാധാരണയെക്കാൾ രണ്ടുമുതൽ നാലുഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി വരെ ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയുമായിരിക്കും ഉയർന്ന താപനില.
Most Read| എയർ ഇന്ത്യയുടെ വിമാനങ്ങൾ റദ്ദാക്കി; വിമാന താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം