ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ അന്നേ ദിവസം വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഉൽസവം പ്രമാണിച്ച് ബിഹാറിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28ലേക്ക് നീട്ടി. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന മാർച്ച് 28നാണ്. ബിഹാറിൽ 30നും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മറ്റിടങ്ങളിൽ മാർച്ച് 30ഉം ബിഹാറിൽ ഏപ്രിൽ രണ്ടുമാണ്. ബിഹാറിൽ ആകെയുള്ള 40 മണ്ഡലങ്ങളിലെ നാല് സീറ്റിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു കശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25 ജൂൺ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന് എല്ലായിടത്തും വോട്ടെണ്ണും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!