ന്യൂഡെൽഹി: എജിആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ടെലികോം കമ്പനികളുടെ ഹരജി കോടതി തള്ളി. ഭാരതി എയർടെൽ, വിഐ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹരജിയാണ് ജസ്‌റ്റിസ് എൽഎൻ റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
എജിആർ കുടിശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശിക കുറയ്‌ക്കാനുള്ള സാധ്യതയാണ് സുപ്രീം കോടതിയുടെ നടപടിയിലൂടെ ഇല്ലാതായത്. കുടിശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിന് ശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടും കോടതിയെ സമീപിച്ചത്.
കണക്കുകളിൽ പിശകുകൾ ഉണ്ടാകാമെന്നും, അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിഐയാണ് (വോഡാഫോൺ ഐഡിയ) പ്രധാനമായും രംഗത്തുവന്നത്. എജിആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീം കോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു.
ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്‌പെക്‌ട്രം യൂസേജ് ഫീസും, ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കുടിശികയായി സർക്കാരിന് നൽകാനുള്ളത്.
Read Also: നവജ്യോത് സിദ്ദു ഇന്ന് പിസിസി അധ്യക്ഷനായി ചുമതലയേൽക്കും; അമരീന്ദർ സിങ് പങ്കെടുക്കും