ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേൽക്കും. 11 മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. സിദ്ദുവുമായി ഇടഞ്ഞു നിൽക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്.
തനിക്കെതിരായ അപകീർത്തികരമായ ട്വീറ്റുകളിൽ പരസ്യമായി മാപ്പ് പറയാതെ സിദ്ദുവുമായി കൂടിക്കാഴ്‌ച നടത്തില്ലെന്നായിരുന്നു നേരത്തെ അമരീന്ദർ സിങ് പറഞ്ഞത്. അമരീന്ദര്‍ സിങ്ങിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് നവജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചത്. ഒപ്പം നാല് വർക്കിങ് പ്രസിഡണ്ടുമാരെയും എഐസിസി നിയമിച്ചിട്ടുണ്ട്.
സിദ്ദുവിനെ അധ്യക്ഷനാക്കുമെന്ന് എഐസിസി ദിവസങ്ങള്‍ക്ക് മുന്നേ സൂചന നല്‍കിയിരുന്നു. ആ ഘട്ടത്തിലും അമരീന്ദര്‍ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹത്തെ നേരിട്ടുകാണുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമരീന്ദർ സിങ്ങിനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നെങ്കിലും സിദ്ദുവിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നം കൈകാര്യം ചെയ്‌ത രീതിയിൽ തനിക്ക് ആശങ്കയുണ്ടെന്നും സിദ്ദുവിന്റെ സ്‌ഥാനക്കയറ്റം സംബന്ധിച്ച് തന്നെ വിശ്വാസത്തിൽ എടുത്തില്ലെന്നും ഹരീഷ് റാവത്തിനോട് അമരീന്ദർ സിങ് പറഞ്ഞിരുന്നു.
2017ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Most Read: ജന്തർ മന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്ക് എതിരെയും കർഷക പ്രതിഷേധം