ന്യൂഡെൽഹി: മുൻ പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദുവിനെതിരെ നടപടി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച് നേതൃത്വം. പഞ്ചാബിലെ കോൺഗ്രസ് ചുമതലയുള്ള ഹാരിഷ് ചൗധരിയാണ് സിദ്ദുവിനെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടത്. ഏപ്രിൽ 23നാണ് അദ്ദേഹം സോണിയ ഗാന്ധിക്ക് കത്തയച്ചത്.
സിദ്ദു പാർട്ടിക്കു മുകളിലാണെന്ന് സ്വയം ചിത്രീകരിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനത്തെ വിമർശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്യുന്നതരത്തിലുള്ള പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് താൻ സിദ്ദുവിനെ ഉപദേശിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം അദ്ദേഹം സർക്കാരിനെതിരെ സംസാരിക്കുന്നത് നിർത്തിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമൃതസർ ഈസ്‍റ്റിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് സിദ്ദുവിന് സംസ്‌ഥാന പാർട്ടി അധ്യക്ഷ സ്‌ഥാനം നഷ്‌ടമായത്. നിലവിൽ അമരീന്ദർ സിംഗ് ബ്രാർ രാജ വാറിംഗാണ് പിസിസി അധ്യക്ഷൻ.
Read also: സാമുദായിക സംഘര്‍ഷം; ജോധ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു