ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരം ജന്തർ മന്തറിൽ തുടരുന്നു. പാർലമെന്റിലെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കർഷക സംഘടനകൾ. പ്രതിദിനം 200 കർഷകരാണ് ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 11 മണിയോടെ സിംഘു ഉൾപ്പടെയുള്ള അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ ബസുകളിൽ ജന്തർ മന്തറിൽ എത്തും. തുടർന്ന് പ്രതിഷേധ പരിപാടികൾക്ക് ശേഷം വൈകുന്നേരം 5 മണിയോടെ ഇവർ തിരിച്ച് അതിർത്തികളിലേക്ക് മടങ്ങും. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി കർശന സുരക്ഷയാണ് നിലവിൽ രാജ്യ തലസ്‌ഥാനത്ത് പോലീസ് ഒരുക്കിയിട്ടുള്ളത്.
അതേസമയം തന്നെ സമരം നടത്തുന്ന കർഷകർ തെമ്മാടികൾ ആണെന്ന കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്കെതിരെയും കർഷക സംഘടനകൾ പ്രതിഷേധം ശക്‌തമാക്കുകയാണ്. മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും, പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിക്കുന്നതായും മീനാക്ഷി ലേഖി പിന്നീട് വ്യക്‌തമാക്കി.
Read also : പിഎസ്‌സി ലിസ്‌റ്റ് കാലാവധി നീട്ടണം; സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു