തിരുവനന്തപുരം: വിവിധ പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്‌ച മാത്രം ശേഷിക്കെ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനുകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങി. വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍, എല്‍ഡിസി, അധ്യാപക റാങ്ക് ലിസ്‌റ്റിലുള്ളവരാണ് സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ റാങ്ക് ലിസ്‌റ്റ് നീട്ടാനാകില്ലെന്ന നിലപാടിലാണ് സംസ്‌ഥാന സര്‍ക്കാര്‍.
2020 ഓഗസ്‌റ്റ് 4നാണ് വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍ റാങ്ക് ലിസ്‌റ്റ് നിലവില്‍ വന്നത്. എന്നാല്‍ ഇതിനിടയില്‍ തിരഞ്ഞെടുപ്പും രണ്ട് ലോക്ക്ഡൗണുകളും കാരണം ചുരുക്കം ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടത്തിയിട്ടുള്ളൂ. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ഒഴിവുകള്‍ ഇതുവരെയും റിപ്പോർട് ചെയ്‌തിട്ടില്ല. മാത്രമല്ല റാങ്ക് ലിസ്‌റ്റിന്റെ കാലാവധി ഓഗസ്‌റ്റ് നാലിനു അവസാനിക്കുകയും ചെയ്യും.
വിവിധ അധ്യാപക റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 17 മുതല്‍ അവസാനിക്കുകയാണ്. പ്രൊമോഷന്‍, ഹൈസ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്ററിയിലേക്കുള്ള ബൈട്രാൻസ്‌ഫർ, തസ്‌തിക നിര്‍ണയം എന്നിവയിലൂടെയുള്ള ഒഴിവുകള്‍ ഇതുവരെ റിപ്പോർട് ചെയതിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു എല്‍ഡി ക്ളർക്ക് റാങ്ക് ലിസ്‌റ്റിലുള്ളവരുടെ സമരം. ഇവരുടെ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നെങ്കിലും ഓഗസ്‌റ്റ് നാലിനു ഇതും അവസാനിക്കും.
എന്നാല്‍ കാലാവധി നീട്ടി നല്‍കിയ റാങ്ക് ലിസ്‌റ്റുകള്‍ ഇനിയും നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. പരാമാവധി ഒഴിവുകളില്‍ നിയമനം നടത്താനാണ് തീരുമാനമെന്നും പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ഓഗസ്‌റ്റ് 4ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട് ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ളിക് സർവീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Most Read: കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി