കോഴിക്കോട്: ഓൺലൈൻ വഴി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, പ്രതികളെ തേടി വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പോലീസിന്റെ ‘കണ്ണൂർ സ്‌ക്വാഡ്’ സിനിമ മോഡൽ വേട്ട. അസമിൽ നിന്ന് ഒന്നാം പ്രതിയെ പിടികൂടി. അസമിലെ ഹയിലക്കൻഡി ജില്ലയിലെ നിതായി നഗർ സ്വദേശിയായ അബ്‌ദുൽ റഹീം ലാസ്‌കറിനെയാണ് (23) പന്നിയങ്കര എസ്‌ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
ഇയാളുടെ അക്കൗണ്ടിലെത്തിയ 15 രൂപ ലക്ഷം രൂപ മരവിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പലതവണകളായി അജ്‌ഞാതൻ 19 തട്ടിയെടുത്തതായി സെപ്റ്റംബർ 21നാണ് പന്നിയങ്കര സ്‌റ്റേഷനിൽ പരാതി ലഭിച്ചത്. മീഞ്ചന്ത മഹലിൽ പികെ ഫാത്തിമാബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ശാഖയിലെ അക്കൗണ്ടിലാണ് വൻ തട്ടിപ്പ് നടന്നത്.
ജൂലൈ 24നും സെപ്റ്റംബർ 19നുമിടയിലാണ് പല തവണകളായി 19 ലക്ഷം രൂപ പിൻവലിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഏതൊക്കെ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്ന് ആദ്യം വിവരം ശേഖരിച്ചു. തുടർന്ന് ഈ ബാങ്കുകളിലെത്തി ഉറവിടം അന്വേഷിച്ചു. എല്ലാ അക്കൗണ്ടുകളും അസമിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. കോഴിക്കോട് നിന്ന് 3400 കിലോമീറ്റർ അകലെയുള്ള ഹയിലക്കൻഡി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അക്കൗണ്ടുകളുടെ ഉറവിടമെന്ന് മനസിലായി.
തുടർന്ന് ഒക്ടോബർ ആറിന് പന്നിയങ്കര എസ്‌ഐ കെ മുരളീധരൻ, എഎസ്ഐ എം ബിജു, സീനിയർ സിപിഒമാരായ ടി ബിജു, പി പത്‌മരാജ് എന്നിവരടങ്ങിയ സംഘം അസമിലേക്ക് പോവുകയായിരുന്നു. അസം പോലീസിന്റെ പിന്തുണയോടെ പന്നിയങ്കരയിൽ നിന്നുള്ള പോലീസ് സംഘം റെയ്‌ഡ് ചെയ്‌താണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് വിവിധ പാസ്ബുക്കുകളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ മറ്റൊരു ബന്ധുവും കേസിൽ പങ്കാളിയാണ്. രണ്ടാം പ്രതി കടന്നുകളഞ്ഞു.
Most Read| വിഴിഞ്ഞം തുറമുഖം; ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന- മുഖ്യമന്ത്രി