തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം നൽകി സംസ്‌ഥാനം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുറമുഖം വലിയ വികസന സാധ്യതകളാണ് കേരളത്തിന് നൽകുന്നത്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ എന്തും സാധ്യമെന്ന് തേളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളിൽപ്പെട്ടു പദ്ധതി താമസിച്ചെങ്കിലും പിന്നീട് വേഗമാർജിക്കാൻ കഴിഞ്ഞു. തുറമുഖം നൽകുന്ന വികസന സാധ്യതകളെ കുറിച്ച് പൂർണമായ ധാരണ നമുക്കില്ലെന്നും വിഴിഞ്ഞത്തു ആദ്യ കപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലെയുള്ള എട്ടു കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിങ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇതുപോലെ ഒരു തുറമുഖം അപൂർവമാണ്. ഈ തുറമുഖം വഴിയുള്ള വികസനവും ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണം. വികസിത കേരളമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കൂടുതൽ കരുത്ത് നേടണം. വ്യക്‌തമായ കാഴ്‌ചപ്പാടോട് കൂടിയാണ് നാം മുന്നോട്ട് പോകുന്നത്. ദൃഢനിശ്‌ചയത്തോടെ മുന്നോട്ട് പോകാൻ തുറമുഖം നമുക്കൊരു കരുത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് അഭിമാനം നിമിഷമാണ്. നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. ഇത് ലോകരാജ്യത്തിന്റേയാകെ അഭിമാനകരമായ പദ്ധതിയാണ്. വിഴിഞ്ഞം തുറമുഖത്തിനെതിരായി അന്താരാഷ്‌ട്ര ലോബികൾ പ്രവർത്തിച്ചു. വാണിജ്യ ലോബികളും എതിരെ നിന്നു. അതിനെ അതിജീവിക്കാനായി. പദ്ധതി ഓരോഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരും പദ്ധതിക്ക് മുൻഗണന നൽകിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖത്തെത്തിയ ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെയാണ് മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നൽകി കപ്പൽ ഭാരത്തിലേക്ക് അടുപ്പിച്ചു. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റുകൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്, വാട്ടർവേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി ആയി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ, മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ എംപി, എം വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ഉദ്യോഗസ്‌ഥരും ചടങ്ങിൽ പങ്കെടുത്തു.
Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്