ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്‌തമാക്കുന്നത്.
മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്‌ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽ നിന്ന് മൽസരിക്കും. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽ നിന്നും ഛത്തീസ്‌ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരിയിൽ നിന്നും മൽസരിക്കും. തെലങ്കാന പിസിസി പ്രസിഡണ്ട് രേവന്ത് റെഡ്‌ഢി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്‌താലിനെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. ഉത്തം റെഡ്‌ഢി എംപി തെലങ്കാനയിലെ ഹുസൂർനഗർ മണ്ഡലത്തിൽ നിന്നും മൽസരിക്കും. അതേസമയം, രാജസ്‌ഥാനിലെ ഉൾപ്പടെ സ്‌ഥാനാർഥി പട്ടിക കോൺഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്‌ഥാനാർഥി പട്ടിക സംബന്ധിച്ച് അതൃപ്‌തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
വൈകാതെ രാജസ്‌ഥാനിലെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് നേതാക്കൾ വ്യക്‌തമാക്കുന്നത്. അഞ്ചു സംസ്‌ഥാനങ്ങളിലേക്കും ബിജെപി ഉൾപ്പടെ വിവിധഘട്ടങ്ങളിലായി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന്റെ പട്ടിക വൈകുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം