തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിവേദ്യ സമർപ്പണത്തിന് ഭക്‌തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നൽകേണ്ടത്. എന്നാൽ, പൂജയ്‌ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ദേവസ്വം ബോർഡ് വ്യക്‌തമാക്കി.
അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിന് വരെ കാരണമാകാമെന്നും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ഇതിൽ ഭക്‌തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിന് കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ അജിത് കുമാർ യോഗത്തിൽ അറിയിച്ചു.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. അരളിയുടെ ഇലയോ പൂവോ വായിലിട്ട് ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്‌ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെതന്നെ ഒഴിവാക്കിയിട്ടുണ്ട്.
Most Read| 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ്; ഭൂരിഭാഗവും മലയാളികൾ