തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെയും തീവ്രാശയം പ്രചരിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനങ്ങളും നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുതിയ സർക്കുലർ ഇറക്കിയത്. (RSS Activity Banned in Temples)
ഇത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് പുതിയ ഉത്തരവിറക്കിയത്. ബോർഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശക സമിതികൾ ഉൾപ്പടെയുള്ളവർ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ വ്യക്‌തമാക്കുന്നു.
ഹൈക്കോടതി വിധി പാലിക്കാതെ ആർഎസ്എസ് ഉൾപ്പടെയുള്ള തീവ്ര ആശയങ്ങൾ പ്രകടിപ്പിക്കുന്ന സംഘടനകൾ ക്ഷേത്രഭൂമിയിൽ അതിക്രമിച്ചു കയറുന്നുണ്ട്. ആയുധ പരിശീലനം ഉൾപ്പടെ ക്ഷേത്രഭൂമിയിൽ നടത്തുന്നുവെന്നാണ് ദേവസ്വത്തിന്റെ പരാതി. ഇതേ തുടർന്നാണ് കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.
നടപടി എടുക്കേണ്ട ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തരുതെന്നും സർക്കുലറിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സർക്കുലർ അനുശാസിക്കുന്ന കാര്യങ്ങളിൽ വീഴ്‌ച സംഭവിച്ചാൽ ഉദ്യോഗസ്‌ഥർ നോട്ടീസ് നൽകി നടപടിയെടുക്കണം.
ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്‌ളക്‌സുകൾ, കൊടി തോരണങ്ങൾ, രാഷ്‌ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്‌നങ്ങൾ എന്നിവ ഉടൻ നീക്കം ചെയ്യണം. ആർഎസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്‌മകൾ, ആയുധപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ദേവസ്വം വിജിലൻസ് രാത്രിയിലും മിന്നൽ പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.
ഉപദേശക സമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മീഷണർ അംഗീകരിച്ച ശേഷമേ അച്ചടിച്ച് വിതരണം ചെയ്യാൻ പാടുള്ളൂ. തീവ്രാശയമുള്ള സംഘടനകൾ ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മേൽശാന്തിമാർ ഉൾപ്പടെയുള്ളവർ ദേവസ്വം ഉദ്യോഗസ്‌ഥരെ അറിയിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ക്ഷേത്ര ഉപദേശക സമിതികൾ അല്ലാതെ മറ്റു സംഘടനകൾക്ക് ക്ഷേത്രത്തിൽ പ്രവർത്തിക്കാൻ അനുവാദമില്ലെന്നും സർക്കുലറിൽ പറയുന്നു.
Most Read| ഖത്തറിന്റെ നിർണായക ഇടപെടൽ; ബന്ദികളായ രണ്ടു യുഎസ് വനിതകൾക്ക് മോചനം