മലപ്പുറം: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്തി എഴുതാനുള്ള ആർഎസ്എസ് നീക്കം കേരളത്തിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ പഠിക്കുന്ന പുസ്‌തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആർഎസ്എസ് നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിലെ പാഠപുസ്‌തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ്, തുഞ്ചൻ സ്‌മാരക ട്രസ്‌റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ തുഞ്ചൻ പറമ്പിൽ എംഡി വാസുദേവൻ നായർക്ക് ആദരം സമർപ്പിക്കുന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പിലാക്കില്ല. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്ന ചിലർ എതിർക്കാൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എംടിയുടെ ജീവിതം മലയാള ഭാഷക്കും സംസ്‌കാരത്തിനും എന്നും മുതൽക്കൂട്ട് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാഷാ പിതാവിന് വേണ്ടിയും ഭാഷക്ക് വേണ്ടിയും എംടി സമർപ്പിത സേവനമാണ് നിർവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചൻ പറമ്പിനായി സർക്കാർ ഒരു കോടി രൂപ അനുവദിക്കാൻ കാരണം എംടിയുടെ ഇടപെടലാണ്. തുഞ്ചൻ പറമ്പ് ജനകീയ സാംസ്‌കാരിക കേന്ദ്രമായി മാറി. മതനിരപേക്ഷ സ്വഭാവം ഉയർത്തിപ്പിടിച്ച എംടിയുടെ നേതൃത്വത്തിൽ തുഞ്ചൻ പറമ്പ് പല ചെറുത്ത് നിൽപ്പുകളിലൂടെയാണ് മതേതര കേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കാലത്തിൽ നിന്നും മുഖം തിരിക്കാതെ കാലത്തെ രേഖപ്പെടുത്തിയ എഴുത്തുകാരനാണ് എംടി. മതനിരപേക്ഷതയെ എംടി തന്റെ സാഹിത്യത്തിൽ ഉയർത്തി പിടിക്കുകയും സാമൂഹിക പ്രശ്‌നങ്ങളെ കൃത്യമായി എഴുതുകയും ചെയ്‌തു. അതിന് തെളിവാണ് ‘നാലുകെട്ട്’. ‘അസുരവിത്തി’ലൂടെ ജനമനസുകളെ യോജിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ‘പാതിരാവും പകൽവെളിച്ചവും’ എന്ന നോവലിൽ ഫാത്തിമയും ഗോപിയും വരച്ചു കാണിച്ചത് മതങ്ങൾക്ക് അപ്പുറമുള്ള കുടുംബത്തെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: മുഖ്യമന്ത്രി പദത്തിന് മുൻതൂക്കം സിദ്ധരാമയ്യക്ക്; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്