കൊച്ചി: ലോകായുക്‌തക്ക് എതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് പരാമർശം പിൻവലിച്ചത്. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു പരാമർശം. കർത്തവ്യ നിർവഹണത്തിൽ ലോകായുക്‌ത പരാജയമാണെന്നായിരുന്നു ഹരജിയിലെ പരാമർശം.
എന്നാൽ, ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു ഹൈക്കോടതി വിമർശനം. കോടതി വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പരാമർശം പിൻവലിക്കുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വിഡി സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഈ മാസം 29ന് പരിഗണിക്കും.
20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന വാഗ്‌ദാനവുമായി പ്രഖ്യാപിച്ച ‘കെ ഫോൺ’ പദ്ധതിയിൽ വൻ അഴിമതി നടന്നെന്നാണ് വിഡി സതീശന്റെ ആരോപണം. എഐ ക്യാമറാ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശൻ പറയുന്നു.
Most Read| ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി