ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും യുവജനങ്ങളുടെ പ്രതിഷേധത്താൽ നിറയുമെന്നും സിജെപി വക്‌താക്കൾ മുന്നറിയിപ്പ് നൽകി.
സമാധാനപരമായ രീതിയിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചതെന്നും എന്നാൽ, സർക്കാർ തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സിജെപി വക്‌താക്കൾ ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിച്ചവർക്ക് എതിരെ അടിച്ചമർത്തൽ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും നിലവിലുള്ള എഫ്ഐആറുകളിൽ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു. ക്രിമിനൽ പശ്‌ചാത്തലമില്ലാത്തവരെ വിട്ടയക്കാൻ നിർദ്ദേശമുണ്ടെങ്കിലും ഈ ഉത്തരവ് സർക്കാർ സമരക്കാരെ വേട്ടയാടാൻ ആയുധമാക്കുമെന്നും വ്യക്‌തികളെ ദ്രോഹിക്കാൻ ഉപയോഗിക്കുമെന്നും സിജെപി വക്‌താവ് സൗരവ് ദാസ് ആശങ്ക പ്രകടിപ്പിച്ചു.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണെന്നും ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് പ്രതിഷേധക്കാരെ ഇതിനോടകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അശുതോഷ് രങ്ക പറഞ്ഞു. എഫ്ഐആറുകൾ ഉടനടി പിൻവലിക്കുകയും അറസ്‌റ്റിലായവരെ മോചിപ്പിക്കുകയും ചെയ്‌തില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

































