ന്യൂഡെൽഹി: വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) സെപ്തംബർ അഞ്ചിന് രാജ്യവ്യാപകമായി നടത്താനിരുന്ന മാർച്ച് പിൻവലിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
മാർച്ച് പിൻവലിക്കുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവർക്കും എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
കൊലപാതകം, പോക്സോ, ബലാൽസംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ക്രമിനൽ പശ്ചാത്തലങ്ങളിലും ഉൾപ്പെട്ട 2873 പ്രതികളുടെ എഫ്ഐആറുകൾ പിൻവലിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്ന കാര്യത്തിലും പോസിറ്റീവായ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം, അതേസമയം, എത്ര രൂപ സഹായധനം നൽകുമെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
നഷ്ടപരിഹാരത്തിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും തീരുമാനിക്കാൻ മൂന്നുദിവസത്തെ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു സിജെപി വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്ന് ആഹ്വാനം ചെയ്തത്.
Most Read| കാപ്പാട് വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം



































