വാഷിങ്ടൻ: വെനസ്വേലയുമായി വമ്പൻ എണ്ണക്കരാറിൽ എത്തിച്ചേർന്നെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ എന്നാണ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്.
സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വെനസ്വേലയുടെ ആക്റ്റിങ് പ്രസിഡണ്ട് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ധാരണയിലെത്തിയത്. കരാർ യാഥാർഥ്യമാകുന്നതോടെ വെനസ്വേലയിൽ ഉണ്ടെന്ന് സ്‌ഥിരീകരിക്കപ്പെട്ട പെട്രോളിയം ശേഖരത്തിലെ 65 ബില്യൺ ബാരലിന് മേൽ അമേരിക്കയ്‌ക്ക് നിയന്ത്രണം ലഭിക്കും.
65 ബില്യൺ ബാരൽ ശേഷിയുള്ള 17 എണ്ണപ്പാടങ്ങളുടെ വികസനം ഉൾപ്പെട്ടതാണ് കരാറെന്ന് വെനസ്വേലയിലെ സർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു. ഇത് 100 ബില്യൺ ഡോളർ നിക്ഷേപം വെനസ്വേലയിലെ എണ്ണ വ്യവസായ മേഖലയിലേക്ക് എത്തിക്കുമെന്നും നികുതിയിനത്തിൽ 209 ബില്യൺ ഡോളർ നേട്ടമുണ്ടാക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
വെനസ്വേലയിലെ, പേര് പുറത്തുവന്നിട്ടില്ലാത്ത ഒരു സ്വകാര്യ സ്‌ഥാപനവുമായി ചേർന്ന് യുഎസിന് ഒരു പുതിയ സ്വകാര്യ കമ്പനി രൂപീകരിക്കാനുള്ള വ്യവസ്‌ഥ കരാറിൽ ഉണ്ടെന്നാണ് വിവരം. ഈ കമ്പനിക്ക് ആയിരിക്കും പെട്രോൾ കരുതൽ ശേഖരത്തിനുമേൽ നിയന്ത്രണം ഉണ്ടായിരിക്കുകയെന്നും യുഎസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ലോകത്തിലെ, ഏറ്റവുമധികം സ്‌ഥിരീകരിക്കപ്പെട്ട എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ജനുവരിയിലാണ് വെനസ്വേലയുടെ പ്രസിഡണ്ടായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും സൈനിക നടപടിയിലൂടെ പിടികൂടി അമേരിക്കയിൽ എത്തിച്ചത്. നിലവിൽ ന്യൂയോർക്കിലെ ജയിലിലാണ് ഇരുവരും ഉള്ളത്.
മഡുറോയെ അറസ്‌റ്റ് ചെയ്‌ത് അമേരിക്ക തടവിലാക്കിയതോടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ഡെൽസി റോഡ്രിഗസ് ആണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട്. അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന്റെയും കർശന മേൽനോട്ടത്തിന്റെയും കീഴിലാണ് ഇന്ന് ഡെൽസിയുടെ ഭരണം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































