തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് ഈമാസം 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനം മൂന്നിന് പുറപ്പെടുവിക്കും.
സെപ്തംബർ മൂന്നുമുതൽ പത്തുവരെ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 11ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29ന് രാവിലെ പത്തിന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്നാണ്.
തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29നകം സമർപ്പിക്കണം. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ഉൾപ്പടെ ആകെ 38 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലെ രണ്ട് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടാവുക. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിലും തിരഞ്ഞെടുപ്പ് നടക്കും. ഇതിന് പുറമെ ഏഴ് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി


































