ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ വിമർശിച്ചു ആർഎസ്എസ്. മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു. പൂനെയിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവർത്തകർ അറിയിച്ചു. മണിപ്പൂരിലേത് മുറിവേൽപ്പിക്കുന്ന സാഹചര്യമാണ്. സംഘർഷത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. കുക്കി, മെയ്‌തേയ് വിഭാഗക്കാർക്ക് ആർഎസ്എസ് പ്രവർത്തകരെ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്’ – മൻമോഹൻ വൈദ്യ പറഞ്ഞു.
രാജ്യം മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും ഒപ്പമാണ്. സമാധാനം പുനഃസ്‌ഥാപിക്കും. ഇതായിരുന്നു പാർലമെന്റിൽ പ്രതിപക്ഷം മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ ഈ പ്രസ്‌താവനയെ തള്ളുന്നതാണ് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയുടെ മണിപ്പൂർ വിഷയത്തിലെ പ്രതികരണം.
മണിപ്പൂരിലെ സംഘർഷം അതീവ ഗൗരവകരമെന്നും, പ്രധാനമന്ത്രി സംസ്‌ഥാനത്ത് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രതിപക്ഷം ഒന്നടങ്കം ആവർത്തിക്കുന്ന സമയത്താണ് ബിജെപിയെ ആകെ പ്രതിക്കൂട്ടിലാക്കി കൊണ്ട് ആർഎസ്എസും വിഷയത്തിൽ ആശങ്ക അറിയിച്ചത്. ആർഎസ്എസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിന് നേരെയുള്ള ആയുധമാക്കിയേക്കും.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; എട്ടംഗ സമിതിയുടെ ആദ്യ യോഗം 23ന്