ഗുവാഹത്തി: മണിപ്പൂർ കലാപത്തിന് കാരണമായ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മെയ്‌തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് സംസ്‌ഥാന സർക്കാരിനോട് നിർദ്ദേശിച്ചുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മണിപ്പൂരിൽ കഴിഞ്ഞ വർഷം ആദ്യവാരം മുതൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിൽ ഏകദേശം 200ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. സംസ്‌ഥാനം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. 2023 മാർച്ച് 27ന് മുൻ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് എംവി മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പൂർ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തത്.
പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്ക് കഴിയില്ലെന്നും കേന്ദ്ര സർക്കാരിനാണ് അതിന്റെ ചുമതലയെന്നുമാണ് ഭരണഘടനാ ബെഞ്ച് അന്ന് നിരീക്ഷിച്ചത്. ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്‌തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ‘ഓൾ ട്രൈബൽ സ്‌റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ’ എന്ന സംഘടന ചുരാചന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് സംസ്‌ഥാനത്തുടനീളം കലാപം സൃഷ്‌ടിച്ചത്.
മറുവശത്ത്, മെയ്‌തെയ് വിഭാഗത്തെ അനുകൂലിച്ച് ‘ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി’ മണിപ്പൂർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള പോരിന് സംസ്‌ഥാനം സാക്ഷിയായി. മലനിരകളിൽ സ്‌ഥിതി ചെയ്യുന്ന ജില്ലകളിലാണ് ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്‌തെയ്‌ക്കാണ് ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്ക് നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്‌തെയ് കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്‌ടപ്പെടുമെന്നാണ് ഗോത്ര വിഭാഗങ്ങളുടെ ആശങ്ക.
Most Read| ഡ്രൈവിങ് ടെസ്‌റ്റിന് അടിമുടി പരിഷ്‌കാരം; ഉത്തരവിറക്കി മോട്ടോർ വാഹനവകുപ്പ്