ന്യൂഡെൽഹി: മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ. മണിപ്പൂരിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. സംസ്‌ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങൾ, കോർപറേഷൻസ്, സൊസൈറ്റികൾ, ഓട്ടോണമസ് ബോഡീസ് എന്നിവക്കും ഉത്തരവ് ബാധകമായിരിക്കും.
അതേസമയം, ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഏറ്റവും കൂടുതൽ ക്രൈസ്‌തവരുള്ള സംസ്‌ഥാനത്താണ് സർക്കാർ ഈ നടപടിയെടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.
നൂറുകണക്കിന് പേർ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്‌തവ ദേവാലയങ്ങൾ കത്തിക്കുകയും മത സ്‌ഥാപനങ്ങൾ തകർക്കുകയും പതിനായിരങ്ങൾ പലായനം ചെയ്യുകയും ചെയ്‌ത സംസ്‌ഥാനത്തെ ജനങ്ങൾക്ക് അരക്ഷിതത്വം നൽകിക്കൊണ്ടാണ് സംഘപരിവാർ സർക്കാർ അവധി ദിനങ്ങൾ ഇല്ലാതാക്കിയത്. കേരളത്തിൽ കല്യാണത്തിന് ഉൾപ്പടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഒരിക്കൽപ്പോലും മണിപ്പൂർ സന്ദർശിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!