ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യ യോഗം പാർലമെന്റ് സമ്മേളനത്തിന് ശേഷം 23ന് ചേരും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉന്നതതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ രാംനാഥ് കോവിന്ദ് വ്യക്‌തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡെൽഹിയിൽ ഉണ്ടാവണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി പരിഗണിക്കും. ഇതോടെ ഈ മാസം 18ന് വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ചയാകില്ലെന്നാണ് റിപ്പോർട്ടുകൾ. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാകുമോയെന്നാണ് സമിതി പരിശോധിക്കേണ്ടത്. എത്ര ഘട്ടങ്ങളിലൂടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെയാകണം, ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികൾ എന്തൊക്കെയാണ്, സംസ്‌ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ, തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടൽ തുടങ്ങിയ സാഹചര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണം, വിവി പാറ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാകണം, ഒരുമിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.
കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിഷയം പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിത സംവരണ ബിൽ, ഏക സിവിൽ കോഡ് എന്നിങ്ങനെ ചർച്ചാ വിഷയങ്ങളെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ പട്ടിക നീളുകയാണ്. അതേസമയം, തൽക്കാലം അജണ്ട വെളിപ്പെടുത്തേണ്ടെന്നാണ് സർക്കാർ നിലപാട്.
Most Read| നിപ; ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അനിശ്‌ചിത കാലത്തേക്ക് അടച്ചു