കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അനിശ്‌ചിത കാലത്തേക്ക് അടച്ചു. നേരത്തെ അടുത്ത ശനിയാഴ്‌ച വരെയായിരുന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്‌ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ക്‌ളാസുകൾ ഓൺലൈൻ വഴിയായിരിക്കും നടക്കുകയെന്ന് കളക്‌ടർ അറിയിച്ചു.
അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, മറ്റു പരിശീലന ക്‌ളാസുകൾ എന്നിവക്കും അവധി ബാധകമാണ്. ഒരു കാരണവശാലും വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് വരാൻ പാടില്ലെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും. ഇത് സംബന്ധിച്ച് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കുന്നതിനനുസരിച്ചു നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്‌ടറുടെ ഉത്തരവിൽ പറയുന്നു.
നിപ പ്രതിരോധം ശക്‌തമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ചെറുവണ്ണൂരിൽ നിപ വൈറസ് റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് ഫറോക് മുനിസിപ്പാലിറ്റിയിലെ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48, 51 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കർശന നിയന്ത്രണങ്ങളാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് കോർപറേഷൻ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ബേപ്പൂർ ഹാർബർ അടച്ചുപൂട്ടാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെന്ററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മൽസ്യം ഇറക്കാനോ പാടില്ല. മൽസ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിങ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്നും കളക്‌ടർ ആവശ്യപ്പെട്ടു.
അതേസമയം നിപ പരിശോധനക്കയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവ് എന്ന റിപ്പോർട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
Most Read| ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ; കളക്‌ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം