കോഴിക്കോട്: നിപ സംശയം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. ജില്ലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ് നിർദ്ദേശം. ആശുപത്രികൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് വൈകിട്ടോടെ ലഭിക്കും. ഈ ഘട്ടത്തിൽ വ്യാജവാർത്തകൾ പ്രചരിക്കരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു ടീമുകളെ ചുമതലപ്പെടുത്തി. ആദ്യം മരിച്ചയാളുടെ ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. മരിച്ച വ്യക്‌തിയുടെ ഭാര്യ ഐസൊലേഷനിലാണ്. പത്ത് മാസം പ്രായമുള്ള കുട്ടി, 22 വയസുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു.
സ്‌ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉച്ചക്ക് കുറ്റ്യാടിയിൽ പ്രാദേശിക യോഗം ചേരും. ഹൈ റിസ്‌ക് ഉള്ളവരെ ഇവിടെ ഐസൊലേറ്റ് ചെയ്യും. 75 പേരുടെ സമ്പർക്ക പട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവർ പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ്. ഇന്നലെ മരിച്ച വ്യക്‌തി വടകരയിലെ സ്വകാര്യ ആശുപത്രിയിലും പോയിട്ടുണ്ട്. നിപ സംശയമുള്ള ആളുകൾ താമസിക്കുന്ന സ്‌ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
Most Read| ‘കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു’; മുഖ്യപ്രതി നബീൽ എൻഐഎ കസ്‌റ്റഡിയിൽ