കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്‌റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദിന്റെ മൊഴി. ‘പെറ്റ് ലവേർസ്’ എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു.
നബീലിനെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 16 വരെയാണ് കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യാൻ ഏഴ് ദിവസത്തെ കസ്‌റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് നബീൽ. കഴിഞ്ഞ ബുധനാഴ്‌ച ചെന്നൈയിൽ നിന്നാണ് നബീൽ എൻഐഎ സംഘത്തിന്റെ പിടിയിലായത്.
കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു നബീൽ. വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരുന്നു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. ക്രിസ്‌തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവർ പദ്ധതിയിട്ടതായും മൊഴിയിലുണ്ട്.
കൂടാതെ, തൃശൂർ- പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറിൽ നിന്നാണ് നബീൽ ഐഎസ് ഭീകരരുമായി ബന്ധം സ്‌ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചത്. ഐഎസ് പ്രവർത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്‌റ്റുണ്ടാവാനാണ് സാധ്യത.
നേരത്തെ, മലയാളി ഐഎസ് ഭീകരരായ ആഷിഫ്, ഷിയാസ് സിദ്ദിഖ് എന്നിവരും പിടിയിലായിരുന്നു. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്‌ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വനമേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസന്വേഷിക്കുന്നത്.
Most Read| എസ്എൻസി ലാവലിൻ കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും