ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ പരിശോധന നടത്തുകയാണ്. കർണാടകയും തമിഴ്‌നാടും ഉൾപ്പടെ ഏഴ് സംസ്‌ഥാനങ്ങളിലെയും 39 പ്രദേശങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്‌ടോബറിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തിൽ കഴിഞ്ഞ ദിവസം എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.
എൻഐഎ കഴിഞ്ഞ വർഷം നടത്തിയ റെയ്‌ഡിൽ ഏഴ് പേരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാൻഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ബെംഗളൂരു സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്‌ഡ് നടന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ മറ്റു പ്രതികളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. കേസിൽ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സൽമാൻ ഖാൻ എന്നിവർ വിദേശത്തേക്ക് കടന്നതായാണ് സൂചന.
സയിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സഹിദ് തബ്രേസ്, സായിദ് മുദസിൽ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനിയ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2017ൽ എല്ലാ പ്രതികളും ബെംഗളൂരു ജയിലിൽ തടവിലായിരുന്ന വേളയിലാണ് രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടത്.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം