മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയിൽ ഭീകരാക്രമണം. സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ അഞ്ച് അക്രമികൾ നടത്തിയ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.
ഒമ്പതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിട സമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. വെടിവെപ്പ് നടക്കുമ്പോൾ സംഭവ സ്‌ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നാലെ രണ്ടു തവണ സ്‌ഫോടനവും തുടർന്ന് തീപിടിത്തവും ഉണ്ടായി. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് ചിലർ മരിച്ചത്. സൈനികരുടേത് പോലുള്ള വസ്‌ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ച് തുടരെ വെടിവെക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രണമാണെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. യുഎസ് അടക്കമുള്ള രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും