മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഇന്ന് രാവിലെ ഡെൽഹിയിൽ എത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തിൽ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.
രാവിലെ 6.15ഓടെ സിബിഐ ഓഫീസിൽ നിന്നും നാട്ടിലെ ബന്ധുക്കളെ ഇക്കാര്യം വിളിച്ചറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ടു ദിവസം കഴിഞ്ഞു ഡേവിഡിനെ കേരളത്തിലെത്തിക്കുമെന്നാണ് സിബിഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാ രേഖ നൽകിയാണ് ഡേവിഡിനെ മടക്കിയയച്ചത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഡേവിഡിന് പരിക്ക് പറ്റിയിരുന്നു. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽപ്പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്. മോസ്‌കൊയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിലാണ് ഡേവിഡ് കഴിഞ്ഞിരുന്നത്.
സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്‌ദാനം ചെയ്‌താണ് കഴിഞ്ഞ ഒക്‌ടോബർ അവസാന വാരം ഓൺലൈൻ വഴി പരിചയപ്പെട്ട ഡെൽഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്. റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്‌സ് എന്നയാളാണ് വിമാനത്താവളത്തിൽ നിന്ന് ഡേവിഡിനെ പട്ടാള ക്യാമ്പിൽ എത്തിച്ചത്.
ക്യാമ്പിൽ എത്തിയപ്പോൾ തന്നെ ഉദ്യോഗസ്‌ഥർ പാസ്‌പോർട്ടും യാത്രാ രേഖകളും പിടിച്ചെടുത്തിരുന്നു. പത്ത് ദിവസത്തെ പരിശീലനത്തിന് ശേഷം യുക്രൈൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ചു യുദ്ധത്തിൽ പങ്കെടുത്തതോടെയാണ് ഏജന്റിന്റെ ചതി ഡേവിഡിന് ബോധ്യമായത്. ഡിസംബർ 25ന് രാത്രി റോണക്‌സ് മേഖലയിൽ രാത്രി നടത്തത്തിന് പോകുമ്പോൾ ഡ്രോൺ ആക്രമണത്തിൽ ബോംബ് പൊട്ടി ഡേവിഡിന് കാലിന് ഗുരുതരമായി പരിക്കേറ്റു.
വേണ്ട ചികിൽസ പോലും ലഭിക്കാതെ ദുരിതാവസ്‌ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, എംപി ശശി തരൂർ തുടങ്ങിയവർ വിഷയത്തിൽ ഇടപെടുകയായിരുന്നു. മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയിരുന്നു. ഇവരിൽ ചിലർ നാട്ടിൽ എത്തുന്നതിന് എംബസിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്‌ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും