മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യനും, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്‌കോയിലെ എംബസിയിൽ എത്തി. പാസ്‌പോർട്ട് നഷ്‌ടപ്പെട്ട ഇവർക്ക് താൽക്കാലിക യാത്രാരേഖകൾ നൽകും.
മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ എത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് ഇവരെ തിരികെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
ഇവർക്ക് പുറമെ വിനീത് സിൽവ, ടിനു പനിയടിമ എന്നീ മലയാളികളും തട്ടിപ്പിനിരയായി, യുക്രൈനിൽ യുദ്ധം ചെയ്യാനുള്ള റഷ്യൻ സൈന്യത്തിനൊപ്പം അകപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. യുദ്ധഭൂമിയിൽ വെച്ച് പ്രിൻസിന് മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്‌ഫോടനത്തിൽ തകരുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ജനുവരി 30നാണ് ആർമി സെക്യൂരിറ്റി ഹെൽപ്പർ ജോലിക്കായി ഇവർ റഷ്യയിലേക്ക് പോയത്. 1.95 ലക്ഷം രൂപ ശമ്പളമായി വാഗ്‌ദാനം ചെയ്‌താണ് ഏജന്റുമാർ ഇവരെ റഷ്യയിൽ എത്തിച്ചത്. തുടർന്ന് യുക്രൈനെതിരെ യുദ്ധം ചെയ്യാൻ നിയോഗിക്കുകയായിരുന്നു. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്‌ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും