കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120ബിയും യുഎപി എയിലെ 38, 39 വകുപ്പുകളും കോടതിയിൽ തെളിഞ്ഞു. പ്രതിയുടെ ശിക്ഷയിൻമേലുള്ള വാദം നാളെ തുടരും. കാസർഗോഡ് ഐഎസ് കേസിന്റെ ഭാഗമാണ് കേസ്.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് 2018 മേയ് 15നാണ് അറസ്‌റ്റിലാകുന്നത്. റിയാസാണ് കേസിലെ ഏക പ്രതി. ശ്രീലങ്കൻ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌ത നാഷണൽ തൗഫീഖ് ജമാത് നേതാവ് സഹ്‌റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണവും സ്‌ഫോടനവും നടത്താൻ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎ കേസ്.
സോഷ്യൽ മീഡിയയിൽ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻഐഎ കണ്ടെത്തൽ. പ്രതിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും എൻഐഎ കോടതിയിൽ സമർപ്പിച്ചിരുന്നു. 2016ൽ കാസർഗോഡ് നിന്ന് ഐഎസിൽ ചേരാൻ പോയ 14 പേരെ കുറിച്ചുള്ള അന്വേഷണത്തിനിടേയാണ് റിയാസിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
അഫ്‌ഗാനിസ്‌ഥാനിൽ എത്തിയ സംഘവുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്‌ഗാനിസ്‌ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്‍ദുൾ റാഷിദ് അബ്‌ദുല്ലയുടെ നിർദ്ദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്.
Most Read| ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാം; പദ്ധതി നടപ്പിലാക്കി ഇറാൻ