ന്യൂഡെൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഇറാനിലേക്ക് പറക്കാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇറാൻ. ഈ മാസം നാല് മുതലാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. നാല് നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വിസാരഹിത സന്ദർശനം ഇറാൻ അനുവദിക്കുന്നത്.
സാധാരണ പാസ്‌പോർട്ട് കൈവശമുള്ള വ്യക്‌തികൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ, പരമാവധി 15 ദിവസം വരെ താമസിക്കാനുള്ള അനുവാദമേ ഉണ്ടാകൂ. വിമാനമാർഗം വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് മാത്രമാണ് വിസാരഹിത പ്രവേശനം അനുവദിക്കുന്നത്. കൂടുതൽ കാലം താമസിക്കാനോ ആറുമാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ അല്ലെങ്കിൽ മറ്റു ആവശ്യങ്ങൾക്ക് വരുന്നവരും ഇറാനിയൻ വിസ കരുതണമെന്നും അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം, വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ സന്ദർശിച്ചിരുന്നു. ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുള്ളാഹിയാനുമായി ചർച്ചകളും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി നടപ്പിലാക്കിയത്.
Most Read| ശരത് പവാറിന് തിരിച്ചടി; അജിത് പവാർ വിഭാഗം യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ