തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട് നൽകിയത്. പ്രതികളായ കെഎ. രതീഷ്, ആർ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് പിസി ആക്ട് ചുമത്തിയത്.
വിചാരണ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റാനും അപേക്ഷ നൽകിയിട്ടുണ്ട്. അഴിമതി നിരോധന നിയമം ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതി കെഎ രതീഷ് സർക്കാർ പദവികളിൽ തുടരാൻ അയോഗ്യനെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഒരുമാസത്തിനുള്ളിൽ സർക്കാരിനോട് റിപ്പോർട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
2006 മുതൽ 2015 വരെയുള്ള തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഹരജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Most Read| വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; ഈമാസം ഇന്ധന സർച്ചാർജ് ഇല്ല




































