ന്യൂഡെൽഹി: പാക്കിസ്ഥാനും ചൈനയും ചേർന്ന് രൂപവത്കരിച്ച ‘പാക്കിസ്ഥാൻ- ചൈന’ അതിർത്തി ജോയിന്റ് കമ്മീഷൻ നടപടികളെ തള്ളി ഇന്ത്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ അംഗീകൃത അതിർത്തി നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം കമ്മീഷനുകൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും പറഞ്ഞു.
പാക്കിസ്ഥാനും ചൈനയ്ക്കും ഇടയിൽ അംഗീകൃത അതിർത്തിയില്ലെന്നും നിയമപരമായ അടിത്തറയില്ലാത്ത ജോയിന്റ് കമ്മീഷനെ പൂർണമായും തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 1963ലെ ‘ചൈന-പാക്കിസ്ഥാൻ അതിർത്തി കരാർ’ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിന് സാധുത നൽകാനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നതായും ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും നടത്തുന്ന ഏതൊരു അതിർത്തി സഹകരണവും അംഗീകരിക്കാൻ ആവാത്തതാണെന്നും ഈ പ്രദേശങ്ങളിൻമേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അനധികൃതമായും ബലപ്രയോഗത്തിലൂടെയും കൈയ്യടക്കിവെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളെ കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാക്കിസ്ഥാന് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം
































