ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് പാക്കിസ്‌ഥാൻ നൽകുന്ന പിന്തുണ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും കരാർ മരവിപ്പിച്ച അവസ്‌ഥയിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധു നദീജല കരാറിൽ പാക്കിസ്‌ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്നായിരുന്നു പാക്കിസ്‌ഥാന്റെ ഭീഷണി.
പാക്ക് കാലാവസ്‌ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ആണ് ഭീഷണി മുഴക്കിയത്. പാക്കിസ്‌ഥാന്റെ ജലത്തെ ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് മന്ത്രി മുസാദിക് മാലിക്കും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം.
2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമാണ്. ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിൽ അതിർത്തി കടന്നുള്ള ഏക ജലപങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്‌തംബർ 19നാണ് ഇന്ത്യയും പാക്കിസ്‌ഥാനും കരാറിൽ ഒപ്പുവെച്ചത്.
64 വർഷം പഴക്കമുള്ള കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിട്ടത്. നീണ്ട ഒൻപത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ കരാറിൽ നിന്ന് പിൻമാറിയിരുന്നില്ല.
എന്നാൽ, കശ്‌മീരിലെ പഹൽഗാമിൽ സാധാരണക്കാരായ വിനോദസഞ്ചാരികളെ രക്‌തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ സാധാരണക്കാരായ 26 പേർക്കാണ് ജീവൻ നഷ്‌ടമായത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































