കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദ്ദേശിച്ചു. ശ്വേത മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞദിവസം ശ്വേത മേനോൻ ഔദ്യോഗികമായി രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്‌ഹോക് കമ്മിറ്റി അംഗമായ കെബി. ഗണേഷ് കുമാർ ശ്വേത മേനോനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തള്ളി ശ്വേതയും രംഗത്തെത്തി. തുടർന്നാണ് ശ്വേത കോടതിയെ സമീപിച്ചത്.
ജൂൺ 21ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്‌തത ഇല്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു.
തുടർന്നാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചത്. പ്രസിഡണ്ട് സ്‌ഥാനത്തിരുന്ന് ബിജെപിക്ക് സ്‌ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന് ബാബുരാജ് ആരോപണം ഉയർത്തിയതോടെ ശ്വേത മേനോൻ സംഘടനാ അംഗത്വം തന്നെ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു.
തുടർന്നാണ് ജനറൽ ബോഡി രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക സമിതിയെ ഭരണനിർവഹണത്തിനായി നിയോഗിച്ചത്. പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അമ്മ ഓഫീസിലെത്തി കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്വേത ഉൾപ്പടെയുള്ളവർ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന് വ്യക്‌തമായത്.
ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. വൈസ് പ്രസിഡണ്ട് ലക്ഷ്‌മി പ്രിയയും ഔദ്യോഗികമായി രാജി സന്ദേശം അയച്ചിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































