കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പയ്യാനിത്തോട്ടത്തിൽ ഉണ്ടായ അതിശക്‌തമായ ഉരുൾപൊട്ടലിൽ മകന് പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന, മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്.
മണിക്കൂറുകൾ നീണ്ട അതീവ ദുഷ്‌കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹമാണ് വീടിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പെയ്‌ത അതിതീവ്ര മഴയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
പുലർച്ചെ ഏഴുമണിയോടെ മകൻ ജോസഫിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിലാണ് റെജീനയുടെ മൃതദേഹവും കണ്ടെത്തിയത്. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് പൂർണമായും തകർന്നു.
വീട് നിന്നിരുന്ന സ്‌ഥാനത്ത് ഇപ്പോൾ വെറുമൊരു മൺകൂന മാത്രമാണുള്ളത്. ഉരുൾപൊട്ടലിന്റെ ശക്‌തിയിൽ വീട് ഏകദേശം പത്തുമുതൽ 12 മീറ്റർ വരെ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്നുപോലും തിരിച്ചറിയാൻ കഴിയാത്തവിധം പ്രദേശം നാമാവശേഷമായി.
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി കോട്ടയം, ഇടുക്കി ജില്ലകളിലായി ഇതുവരെ നാലുപേരാണ് മരിച്ചത്. തൊടുപുഴയ്‌ക്കടുത്ത് കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരും (72) മരിച്ചു.
Most Read| വൻ ആക്രമണത്തിന് യുഎസ്, ഇസ്രയേൽ പങ്കാളിയാകും; തിരിച്ചടിക്കുമെന്ന് ഇറാൻ


































