തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ബാധയുള്ള വവ്വാലുകളെ കണ്ടെത്തിയത്.
ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതുജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മറ്റു ജില്ലകളിലും നിപയുടെ സാന്നിധ്യത്തെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ പൊതുജന അവബോധം സൃഷ്‌ടിക്കുന്നതിനും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി. വവ്വാലുകളെ തുടർച്ചയായി നിരീക്ഷിക്കുന്നത് കൊണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതുകൊണ്ടുമാണ് കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം യഥാസമയം കണ്ടെത്തുന്നത്. മറ്റു സംസ്‌ഥാനങ്ങളിലും വൈറസ് സാന്നിധ്യമുണ്ട്. കോഴിക്കോട് ചിലയിടങ്ങളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായും ഐസിഎംആർ അറിയിച്ചിട്ടുണ്ട്.
വയനാട്ടിലും കോഴിക്കോടും പ്രവർത്തനങ്ങൾ കൃത്യമായി യോജിപ്പിച്ചു മുന്നോട്ട് പോകും. കോഴിക്കോടിന് പുറമെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധിക്കുന്നത് ഐസിഎംആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാട്ടിൽ നിന്നും സാമ്പിൾ ശേഖരിച്ചത്. വയനാട്ടിലെ പരിശോധനാ ഫലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അവബോധം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി മാത്രമേ എല്ലാവരും സർക്കാർ വെളിപ്പെടുത്തലിനെ കാണാവൂവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, കോഴിക്കോട് ജില്ലയുടെ നിപ വിമുക്‌തി പ്രഖ്യാപനം ഈ മാസം 26ന് നടക്കും. നിപ ഇൻക്യൂബേഷൻ കാലയളവ് പൂർത്തിയാവുകയാണ്. ഇതോടെ, രണ്ടാം തവണയും കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്‌ത്തിയ നിപാ കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാർ. ജില്ല നിപ വിമുക്‌തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.
Most Read| 18 ദിവസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ; ആശങ്കയറിയിച്ചു യുനിസെഫ്