തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ) പിഎസ്സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം.
അന്വേഷണ ചുമതല കൺട്രോളർക്ക് നൽകിയതിൽ വിമർശനവുമായി അംഗങ്ങൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്പിക്ക് കൈമാറിയത്. പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്സിയുടെ വിശ്വാസം തകർക്കാൻ സർക്കാർ സമ്മിതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്. സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമീഷണർ യോഗം റാങ്ക് പട്ടിക റദ്ദാക്കി. അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി എന്നായിരുന്നു വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളറെ ഏൽപ്പിച്ചു. ആഭ്യന്തര വിജിലൻസ് ഓഫീസർ എന്ന ചുമതല കൂടി കൺട്രോളർക്ക് ഉണ്ടെന്നായിരുന്നു ചെയർമാന്റെ വിശദീകരണം. ഇതിൽ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, നിയമന ക്രമക്കേടിൽ ചെയർമാൻ എമാർ. ബൈജുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. ആറുതവണയാണ് പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്.
Most Read| ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ





































