ന്യൂയോർക്ക്: നോർവേയ്‌ക്കെതിരെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്‌ത്തി മറ്റൊരു വാർത്ത കൂടി. ബ്രസീലിയൻ ഇതിഹാസ താരം നെയ്‌മർ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
”ഞാൻ പരമാവധി ശ്രമിച്ചു. മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നിന്നാണ് എല്ലാം തുടങ്ങിയത്. അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞു”- മൽസരത്തിന് ശേഷം നെയ്‌മർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 130 മൽസരങ്ങളിൽ നിന്ന് 80 ഗോളുകളോടെ ബ്രസീലിനായി ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന നിലയിലാണ് ഈ 34-കാരൻ കളം വിടുന്നത്.
2010ൽ രാജ്യാന്തര കരിയർ ആരംഭിച്ച നെയ്‌മർ, നാല് ലോകകപ്പ് ടൂർണമെന്റുകളിൽ ബ്രസീലിന് വേണ്ടി കളിച്ചിട്ടുണ്ട്. രണ്ട് ഒളിമ്പിക് ടൂർണമെന്റുകളിലും പങ്കെടുത്ത താരം, 2012ൽ വെള്ളി മെഡൽ നേടുകയും 2016ൽ ബ്രസീലിനെ സ്വർണമെഡലിലേക്ക് നയിക്കുകയും ചെയ്‌തു.
കരിയറിലുടനീളം പരിക്കുകൾ നെയ്‌മറെ വേട്ടയാടിയിരുന്നു. ഈ ലോകകപ്പിലും പരിക്കോടെയാണ് എത്തിയത്. സബ്‌സ്‌റ്റിറ്റ്യൂട്ട് താരമായി രണ്ട് മൽസരങ്ങളിലാണ് നെയ്‌മർ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെതിരായ മൽസരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ താരം, നോർവേയ്‌ക്കെതിരായ പ്രീ ക്വാർട്ടറിൽ രണ്ടാം പകുതിയിലും ഇറങ്ങി. ഇൻജറഴി ടൈമിൽ പെനൽറ്റിയിലൂടെ ടൂർണമെന്റിലെ തന്റെ ഏക ഗോളും സ്വന്തമാക്കി.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































