ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനഃരാരംഭിച്ചതോടെയാണ് ഈ നടപടി.
സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് വിതരണ പ്രതിസന്ധിക്ക് കാരണമായത്. ഇന്ധനക്കപ്പലുകൾ തടസപ്പെട്ട സാഹചര്യത്തിൽ പല വിതരണക്കാരും കരാർ വ്യവസ്‌ഥകളിൽ നിന്നുള്ള ഒഴിവാകൽ തേടിയിരുന്നു. ഇതേത്തുടർന്ന് വാതകത്തിന്റെ തുല്യമായ വിതരണവും ലഭ്യതയും ഉറപ്പാക്കുന്നതിനായി മാർച്ച് ഒമ്പതിന് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
പ്രകൃതിവാതകത്തിന്റെ ഉൽപ്പാദനം, വിവിധ മേഖലകൾക്കുള്ള വിഹിതം, ഉപയോഗം എന്നിവ ക്രമീകരിക്കാനും ലഭ്യമായ വാതകം മുൻഗണനാ വിഭാഗങ്ങളിലേക്ക് തിരിച്ചുവിടാനും ഈ ഉത്തരവ് സർക്കാരിനെ അനുവദിച്ചു. നിലവിൽ പശ്‌ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെടുകയും എൽഎൻജി നീക്കം സാധാരണ നിലയിലാവുകയും ചെയ്‌തിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര വിതരണ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു.
ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്ക് നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. രാജ്യം ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 65 ശതമാനത്തോളം എൽഎൻജി വിതരണവും വരുന്നത് പശ്‌ചിമേഷ്യയിൽ നിന്നാണ്.
ലോകത്തെ ആകെ ഇന്ധന കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഖത്തറിൽ നിന്നുള്ള മിക്ക എൽഎൻജി കപ്പലുകളും ഇതുവഴിയാണ് കടന്നുപോകുന്നത് എന്നതിനാലാണ് ഹോർമുസിലെ തടസങ്ങൾ ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്നത്.
Most Read| ഊരാളുങ്കലുമായി കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെ കാലാവധി


































