മിയാമി: മൽസരത്തിലുടനീളം പൊരുതി കളിച്ച, ലോകചാമ്പ്യൻമാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച കാബോ വെർദെ ഒടുവിൽ ജയത്തോളം പോന്ന തോൽവിയുമായി ചരിത്രം കുറിച്ചാണ് മടങ്ങുന്നത്. അവിശ്വസനീയമായ പോരാട്ടവുമായി അർജന്റീനയെ മുൾമുനയിൽ നിർത്താൻ വെർദെയ്‌ക്കായി.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. ഇതോടെ ടീം പ്രീക്വാർട്ടറിൽ കടന്നു. ടൂർണമെന്റിലുടനീളം അട്ടിമറികളിലൂടെ ശ്രദ്ധേയരായ കാബോ വെർദെയുടെ മികച്ച ചെറുത്തുനിൽപ്പിനെ അതിജീവിച്ചാണ് ലയണൽ മെസ്സിയും സംഘവും അവസാന പതിനാറിലെത്തിയത്.
മൽസരത്തിന്റെ 29ആം മിനിറ്റിൽ ലയണൽ മെസ്സിയാണ് അർജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ, 59ആം മിനിറ്റിൽ ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കി. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മൽസരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. 92ആം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിലെത്തി.
പിന്നാലെ 103ആം മിനിറ്റിൽ സിഡ്‌നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. ഇതോടെ മൽസരം കൂടുതൽ മുറുകി. എന്നാൽ, 111ആം മിനിറ്റിൽ കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ സെൽഫ് ഗോളിൽ അർജന്റീന വീണ്ടും ലീഡ് പിടിക്കുകയും വിജയിക്കുകയും ആയിരുന്നു.
ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ബൂട്ട് മൽസരത്തിൽ കിലിയൻ എംബാപയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുമായി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കാബോ വെർദെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോക്ക്ഔട്ട് ഘട്ടത്തിലെത്തിയത്.
Most Read| കരാറിൽ ഒരു മാറ്റവുമില്ല, നിലപാട് ഉറച്ചത്; പാക്കിസ്‌ഥാന് മറുപടിയുമായി ഇന്ത്യ




































