തൃശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപകട സമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പടെയുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു.
തൊഴിലാളികളായ നിഷാദ് അറയ്‌ക്കൽ മാളിയേക്കൽ, ഗിരീഷ് കിഴക്കൂട്ട് എന്നിവരാണ് നീന്തി കരയിലെത്തിയത്. സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനയും പോലീസും മൂന്നുമണിക്കൂറോളം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നെടുപുഴ പോലീസും തൃശൂർ അഗ്‌നിരക്ഷാ സേനയും തിരച്ചിലിൽ പങ്കാളികളായി.
Most Read| വിഴിഞ്ഞത്ത് പ്രാഥമിക കരാറെന്ന് അദാനി; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി




































