തിരുവനന്തപുരം: പബ്ളിക് സർവീസ് കമ്മീഷന്റെ (പിഎസ്സി) മൂല്യനിർണയത്തിൽ വൻ ക്രമക്കേട് നടന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്സിക്ക് വലിയ പിഴവ് സംഭവിച്ചത്.
ചില ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഉപേക്ഷിച്ചതായാണ് പരാതി. ഇത്തരത്തിൽ പത്ത് ചോദ്യങ്ങൾ വരെ മൂല്യനിർണയം നടത്താതെ ഉപേക്ഷിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഫീസടച്ച് ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്.
ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാർഥി ഒന്നാം പേപ്പറിൽ ഒമ്പത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ല. ആകെയുള്ള 100 മാർക്കിൽ 55ഉം ഈ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കുള്ളതാണ്. ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്ക് മാത്രമാണ് ഇദ്ദേഹത്തിന് അനുവദിച്ചത്. ഇതിനെതിരെ ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
2023 ജൂലായിലാണ് പരീക്ഷ നടന്നത്. 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടികയും അതിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം നടത്തി ആ വർഷം മേയ് 31ന് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരൊഴിവാണ് ഉണ്ടായിരുന്നത്. അതിലേക്ക് 2025 ജൂൺ 23ന് ഒന്നാം റാങ്കുകാരന് നിയമന ശുപാർശയും അയച്ചു.
മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്റെ പകർപ്പിന് അപ്പോൾത്തന്നെ അപേക്ഷ നൽകിയെങ്കിലും ഒരുവർഷത്തോളമെടുത്താണ് പിഎസ്സി അത് നൽകിയത്. ശരിയായ രീതിയിൽ മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Most Read| നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി




































