ന്യൂഡെൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം ആയുധമാക്കി ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്തമാക്കി.
ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബിജെപിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായി ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എംപി പുറത്തുവിട്ടു.
വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ച കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിലായിട്ടുണ്ട്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ട് തടയാൻ നോക്കിയെങ്കിലും ഗായക സംഘം ദേശീയഗീതം പൂർണമായി ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരായി. ഇതോടെ നേതാക്കൾ പരസ്പരം നോക്കി, ഈ സമയം സോണിയ സേവാദൾ നേതാവിനെ വിളിച്ചു ശകാരിക്കുന്നതും കാണാമായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന നേതാക്കളോടും ആലാപനം നിർത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
അതേസമയം, വന്ദേമാതരം പൂർണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല. സംഘാടക തലത്തിൽ സംഭവിച്ച പിഴവാണെന്നാണ് സൂചന. പുറത്ത് നിന്നെത്തിയ ഗായക സംഘത്തോട് എവിടെ വരെ പാടണമെന്ന നിർദ്ദേശം സംഘടകൾ നൽകിയിരുന്നില്ലെന്നാണ് സൂചന.
ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പാർട്ടി വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് ന്യായീകരിച്ചു. ഏറെ നേരമായി നിൽക്കുന്ന ഖർഗെയ്ക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണെന്നാണ് ജയറാം രമേശിന്റെ വിശദീകരണം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































