ന്യൂയോർക്ക്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആശങ്ക രേഖപ്പെടുത്തി യുനിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്). ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങി 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായാണ് യുനിസെഫ് റിപ്പോർട്. 5,364 കുട്ടികൾക്ക് പരിക്കേറ്റതായും യുനിസെഫ് വ്യക്‌തമാക്കുന്നു. ഗാസയിലെ സാഹചര്യം ധാർമികതയ്‌ക്ക് മേലുള്ള കളങ്കമാണെന്നും യുനിസെഫ് കുറ്റപ്പെടുത്തി.
അതേസമയം, 30- ലധികം ഇസ്രയേലി കുട്ടികൾക്ക് ജീവൻ നഷ്‌ടപ്പെട്ടതായും ഡസൻ കണക്കിന് പേർ ഗാസ മുനമ്പിൽ തടവിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. അടിയന്തിരമായി വെടിനിർത്തലിന് യുനിസെഫ് ആഹ്വാനം ചെയ്‌തു. ഗാസ മുനമ്പിലെ എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം-വെള്ളം-മരുന്ന് തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നതായും യുനിസെഫ് ചൂണ്ടിക്കാട്ടി.
കുട്ടികളെ കൊല്ലുന്നതും പരിക്കേൽപ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ അക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുനിസെഫ് മിഡിൽ ഈസ്‌റ്റ് റീജിയണൽ ഡയറക്‌ടർ അഡെൽ ഖോദ്‌ർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഇന്ധനം എന്നിവയുൾപ്പടെയുള്ള സഹായങ്ങൾ അനുവദിച്ചില്ലെങ്കിൽ ഗാസയിലെ മരണസംഖ്യ ഇനിയും കൂടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
യുദ്ധങ്ങൾക്ക് പോലും നിയമങ്ങളുണ്ട്. സാധാരണക്കാർ സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ച് കുട്ടികൾ. എല്ലാ സാഹചര്യങ്ങളിലും അവരെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തണം. വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും അഭ്യർഥിക്കുന്നുവെന്നും അഡെൽ ഖോദ്‌ർ കൂട്ടിച്ചേർത്തും.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം